യുവതിയുമായി ഒത്തുതീര്‍പ്പ് നടത്തിയെന്ന വാദത്തില്‍ മലക്കംമറിഞ്ഞ് കോടിയേരി, 'കോടികള്‍ കൊടുത്തിരുന്നേല്‍ കേസുണ്ടാകുമായിരുന്നില്ലല്ലോ?'

ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ കേസുമായി ഒന്നും അറിയില്ലെന്ന ഭാവത്തിലായിരുന്നു കോടിയേരിയുടെ ആദ്യം മുതലുള്ള പ്രതികരണം. അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കോടിയേരിയുമായും ഭാര്യയുമായും സംസാരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വന്നതോടെ പറഞ്ഞതൊക്കെ മാറ്റിപ്പറയേണ്ടി വരേണ്ട അവസ്ഥയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി.

ബിനോയിയുടെ അമ്മ വിനോദിനി മുംബൈയില്‍ യുവതിയുമായി അനുരജ്ഞന ശ്രമം നടത്തിയിട്ടേയില്ലെന്ന നിലപാട് അല്‍പ്പം മയപ്പെടുത്തി, സംസാരിച്ചിരുന്നു എന്നാണ് പുതിയ വിശദീകരണം. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അമ്മയെന്ന നിലയില്‍ മുംബൈയില്‍ പോയിരുന്നുവെന്നും കോടിയേരി പറയുന്നു. അതേസമയം അഭിഭാഷകന്‍ ശ്രീജിത്തിനെ അറിയാമെന്നും അദ്ദേഹം പറഞ്ഞ കാര്യം സത്യമാണെന്നും കോടിയേരി പറഞ്ഞു. പത്രം ഓഫീസില്‍ ഇത്തരം ഒരു പരാതി കിട്ടിയിട്ടുള്ള കാര്യം ശ്രീജിത്ത് വിളിച്ചറിയിച്ചിരുന്നു. അതിനു മറുപടിയായി താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി തന്നെയാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.

വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു താന്‍ പറഞ്ഞുവെന്നതു മാധ്യമങ്ങള്‍ തെറ്റായി നല്‍കുന്ന കാര്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു  നേരത്തെ പറഞ്ഞത്. കേസിനെ കുറിച്ച് ആദ്യം മനസിലാക്കിയതു ജനുവരിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ബിനോയിക്കുള്ള വക്കീല്‍ നോട്ടീസ് വീട്ടില്‍ ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പേരിലോ പിതാവെന്ന പേരിലോ താന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് കോടിയേരി വിശദീകരിക്കുന്നത്.

കോടികള്‍ കൊടുക്കാനുണ്ടായിരുന്നെങ്കില്‍ മകനെതിരെയുള്ള കേസ് ഉണ്ടാകുമായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മകന് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു മുംബൈയിലുണ്ടായിരുന്നത്. അതില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ് ഉയര്‍ന്നത്. ആ വായ്പ തിരിച്ചു കൊടുക്കാന്‍ അപ്പോള്‍ തന്നെ കഴിഞ്ഞിരുന്നുവെങ്കില്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴത്തെ കേസിലും കോടികള്‍ കൊടുക്കാനുണ്ടായിരുന്നുവെങ്കില്‍ കേസ് ഉണ്ടാകില്ലായിരുന്നല്ലോ. അഞ്ചു കോടി ചോദിച്ചുവെന്നല്ലേ വ്യക്തമായിരിക്കുന്നത്””- കോടിയേരി പറഞ്ഞു.

യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടില്ലേയെന്ന ചോദ്യത്തിന്, “മക്കള്‍ക്കെതിരെ ആയിരുന്നില്ല, ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ തന്നെയാണ് അന്ന് ആക്ഷേപം ഉയര്‍ന്നത്” എന്നും കോടിയേരി മറുപടി പറഞ്ഞു.