പുറത്താക്കിയത് ഹരിത വിഷയത്തിലെ നിലപാടിന്റെ പേരിൽ; മിനിട്സ് പുറത്ത് വിടുമെന്ന മുന്നറിയിപ്പുമായി ലത്തീഫ് തുറയൂർ

തന്നെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഹരിത വിഷയത്തിലെ നിലപാടിൻറെ പേരിലാണെന്നും നീക്കം ചെയ്തതിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ലത്തീഫ് തുറയൂർ. സംഘടനാ നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത്. പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ. പാർട്ടിയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പിഎംഎഎ സലാമിന്റെ ജോലിയെന്നും ലത്തീഫ് പറഞ്ഞു. കോഴിക്കോട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വലിയ പ്രചാരണം നടക്കുകയാണ്. ആരാണ് പുറത്താക്കിയതെന്നോ എങ്ങനെയാണ് പുറത്താക്കിയതെന്നോ വ്യക്തമല്ല. ഇന്ന് തന്നെ കാണാൻ വന്ന സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞാണ് ഹരിത വിഷയത്തിൽ നിലപാടെടുത്തതിനാണ് തന്നെ മാറ്റിയതെന്നാണ് അറിയുന്നത്. എംഎസ്എഫ് ഉപദേശക സമിതി തന്നെ കേട്ടിട്ടില്ല. തനിക്കെതിരെ റിപ്പോർട്ട് ഉള്ളതായി അറിയില്ല. നടപടി എടുക്കുന്ന ആളുകൾ അക്കാര്യം പറയാൻ എന്തിന് മടിക്കുന്നു? ഹരിത വിവാദത്തിൽ തന്റെ നിലപാട് കൃത്യമായി അറിയിച്ചതാണ്. ആ പെൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ താനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നതെന്നും ലത്തീഫ് ചോദിച്ചു.

ഹരിത വിഷയത്തിൽ നീതിക്ക് വേണ്ടിയാണ് സംസാരിച്ചത്. നേതാക്കൾ പറഞ്ഞതിനാൽ മിനിട്‌സ് ഹാജരാക്കിയിട്ടില്ല. ആബിദ് ഹുസൈൻ തങ്ങളുടെ കൈയിലാണ് മിനിട്‌സ് കൊടുത്തത്. അവർ അത് പൊലീസിന് നൽകുമെന്നാണ് തന്നെ അറിയിച്ചത്. മിനിട്‌സ് തിരുത്താൻ പറഞ്ഞത് നേതാക്കൾ. പിഎംഎ സലാം, സി പി ചെറിയ മുഹമ്മദ്, ആബിദ് ഹുസൈൻ തങ്ങളുടെയും ഇടപെടലാണ് ഇപ്പോഴുള്ള നടപടിക്ക് പിന്നിൽ. മിനിട്സ് ഇപ്പോഴും ഹാജരാക്കാത്തതിനാൽ ഇപ്പോഴും പൊലീസ് തനിക്കെതിരെ നടപടികൾ തുടരുകയാണ്. തിരുത്തിയ മിനിട്സാണ് പൊലീസിൽ ഹാജരാക്കുന്നതെങ്കിൽ ഒറിജിനലിന്റെ പകർപ്പ് പുറത്തുവിടും. സംഘടനയുടെ പോക്കുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം തുറന്നു പറയുമെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.