എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയില്‍, 134 രേഖകള്‍ വേണമെന്ന് ആവശ്യം

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക ഇടപെടലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ക്കായി ഇഡി കോടതിയെ സമീപിച്ചു. വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് എറണാകുളം പിഎംഎല്‍എ കോടതിയെ ഇഡി സമീപിച്ചത്.

134 രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി. വീണയും സിംഎംആര്‍എല്ലുമായി ഉണ്ടാക്കിയ 2016 ലെ കരാര്‍ ഉള്‍പ്പെടെയാണ് ഇഡി തേടിയിരിക്കുന്നത്. എക്‌സാലോജിക്കും സിഎംആര്‍എല്ലുമായി 2017 ല്‍ ഉണ്ടാക്കിയ കരാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ എക്‌സാലോജിക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് വിവരങ്ങള്‍, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇ ഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Read more

2016 മുതല്‍ 2020, 21 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയ്ക്കും കമ്പനിയ്ക്കുമായി ഐടി സേവനങ്ങള്‍ക്ക് എന്ന പേരില്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പനിയില്‍ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തല്‍.