സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച പോസ്റ്റ് ; മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട കേസിൽ മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. . നാളെ സ്റ്റേഷനിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു.

ഇതിനിടെയാണ് സുധീപ് കോടതിയിൽ കീഴടങ്ങിയത്. എഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ലൈംഗിക അധിക്ഷേപങ്ങള്‍ അടങ്ങുന്നതായിരുന്നു പോസ്റ്റ്.

ഇതേത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം ജൂലൈ 21-ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കേസിനാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് എസ് സുദീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.