'തൈക്കൂടം ബ്രിഡ്ജ്' പണം വാങ്ങി പറ്റിച്ചു; ക്രിസ്മസ് ദിനത്തെ പരിപാടിയില്‍ നിന്നും പറയാതെ പിന്‍വാങ്ങി; ലക്ഷങ്ങളുടെ നഷ്ടം; നിയമനടപടിയെന്ന് ഇവന്റ് കമ്പനി

കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡായ ‘തൈക്കൂടം ബ്രിഡ്ജ്’ പണം വാങ്ങിയശേഷം പറ്റിച്ചുവെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡ്രീം മേക്കേഴ്സ്. മ്യൂസിക്ക് പരിപാടി നടത്തുന്നതിനുള്ള അഡ്വാന്‍സ് തുക തവണയായി നല്‍കിയെങ്കിലും അവസാന നിമിഷം തൈക്കൂടം പരിപാടിയില്‍ നിന്ന് പിന്മാറി. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. വിശ്വാസ വഞ്ചന കാട്ടിയ തെക്കൂടത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡ്രീം മേക്കേഴ്സ് സൗത്ത് ലൈവിനോട് പറഞ്ഞു.

2020 മാര്‍ച്ച് നാലാം തീയതി തൃശൂരില്‍ തൈക്കൂടം ബ്രിഡ്ജിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാനായി 1,00,000 രൂപ അഡ്വാന്‍സ് കൊടുത്തു. തുടര്‍ന്ന് കോവിഡിന്റെ പ്രതിസന്ധി മൂലം പരിപാടി നടത്താന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് തൈക്കൂടത്തിന്റെ കൈയില്‍ നിന്നും 50,000 രൂപ തിരികെ വാങ്ങുകയും 2022 സെപ്റ്റംബറില്‍ ബാന്റുമായി വീണ്ടും സംസാരിക്കുകയും ഡിസംബര്‍ 25ന് പരിപാടി നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അമ്പതിനായിരം രൂപ മുന്‍ അഡ്വാന്‍സ് കൊടുത്തത് കൂടാതെ പരിപാടിക്ക് മുന്‍പായി 5,50,000 എന്ന തീരുമാനത്തില്‍ പരിപാടിയുടെ നടത്തിപ്പ് മുന്നോട്ട് പോവുകയും ചെയ്തു. ഡിസംബര്‍ 25ന് തൃശൂരിലാണ് പരിപാടി നടത്താന്‍ ഉദേശിച്ചിരുന്നത്. ഇതിനായി വ്യാപകമായി പ്രചരണങ്ങളും സംഘടിപ്പിച്ചിരുന്നു.

അഡ്വാന്‍സ് കൊടുത്തതിന്റെ പുതുക്കിയ കരാര്‍ നല്‍കുകയോ വിമാന ടിക്കറ്റിന്റെ വിശദവിവരങ്ങള്‍ തരുകയോ ചെയ്യാതെ വീണ്ടും രണ്ടരലക്ഷം രൂപ ആവശ്യപ്പെടുകയും അത് ആലോചിച്ച് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കിയാല്‍ മാത്രമേ പരിപാടി നടക്കുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.. നവംബര്‍ ഒന്നാം തീയതി തൈക്കുടം ബ്രിഡ്ജ് അവരുടെ ഒഫീഷ്യല്‍ പേജില്‍ പ്രോഗ്രാം അനൗണ്‍സ് ചെയ്തതിന്റെ ഭാഗം ആയിട്ടാണ് ടിക്കറ്റ് വില്‍പനയും, സ്‌പോണ്‍സര്‍ഷിപ്പും മുന്നോട്ട് പോയത.

തുടര്‍ന്ന് ഡിസംബര്‍ രണ്ടാം തീയതി നേരിട്ട് വന്ന് പൈസ തരാം കരാര്‍ കൃത്യമായി ഒപ്പിട്ട നല്‍കണമെന്നും തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചു. എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെ ഡിസംബര്‍ നാലാം തീയതി അവരുടെ പേജില്‍ നിന്ന് പോസ്റ്റര്‍ റിമൂവ് ചെയുകയും പ്രോഗ്രാമിന് വരില്ലെന്ന് മെയില്‍ അയയ്ക്കുകയും ചെയ്തുവെന്ന് ഡ്രീം മേക്കേഴ്സ് മാനേജിങ് ഡയറക്ടര്‍ വിവേക് സൗത്ത്‌ലൈവിനോട് പറഞ്ഞു. ഇതോടെ കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങള്‍ നേരിടുന്നതെന്നും വിവേക് വ്യക്തമാക്കി. തൈക്കുടം ബ്രിഡ്ജിനെതിരെ നിയമനടപടികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.