സി-വിജില്‍ ആപ്ലിക്കേഷന്‍ വഴി ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് എറണാകുളം ജില്ലയില്‍; 12,729 പരാതികള്‍, തൃശൂരില്‍ 7327

ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ സി വിജില്‍ ആപ്ലിക്കേഷന്‍ വഴി ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് എറണാകുളം ജില്ലയില്‍. രണ്ടാമത് തൃശൂർ ജില്ലയിൽ. എറണാകുളത്ത് നിന്നും 12729 പരാതികളും, തൃശൂരിൽ 7327 പരാതികളുമാണ് ലഭിച്ചത്. പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്.

സി വിജില്‍ ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്. 12729 പരാതിൾ ലഭിച്ച പരാതികളിൽ 12583 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 125 എണ്ണം കഴമ്പില്ലാത്തതിനാല്‍ ഉപേക്ഷിച്ചു. 21 പരാതികളില്‍ നടപടി പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തൃശൂര്‍ ജില്ലയില്‍ ലഭിച്ച 7327 പരാതികളിൽ 6927 പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. ലൊക്കേഷന്‍ വ്യക്തമാവാത്തതും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുവാദത്തോടെ പതിച്ച പോസ്റ്റര്‍ നീക്കണമെന്ന് ആവശ്യപ്പെട്ട പരാതികളാണ് ഒഴിവാക്കിയതില്‍ ഏറെയും. തൃശൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 1081 പരാതികളിൽ 1040 എണ്ണം പരിഹരിച്ചു. അതേസമയം ഏറ്റവും കുറവ് പരാതി ലഭിച്ചത് ചാലക്കുടിയിലാണ്.

ഗുരുവായൂര്‍ 309, ചേലക്കര 330, ഇരിഞ്ഞാലക്കുട 493, കൈപ്പമംഗലം 676, കൊടുങ്ങല്ലൂര്‍ 547, കുന്നംകുളം 592, മണലൂര്‍ 505, നാട്ടിക 941, ഒല്ലൂര്‍ 593, പുതുക്കാട് 337, വടക്കാഞ്ചേരി 325 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികളുടെ കണക്ക്. കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ തന്നെ നടപടി ഉണ്ടാകുമെന്നാണ് അതികൃതർ നൽകുന്ന ഉറപ്പ്.