സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍; അവധി പ്രഖ്യാപനം വൈകിയതില്‍ വിമര്‍ശനം

കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ വൈകിയതില്‍ ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ഇന്ന് രാവിലെ 8.25നാണ് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന് കളക്ടര്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്‌സിലാണ് ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

‘അവധി കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു’. ‘പ്രിയകളക്ടര്‍, രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേല്‍ക്കണം എന്ന് പറഞ്ഞാല്‍ തെറ്റാകുമെങ്കില്‍ ക്ഷമിക്കുക’ എന്നാണ് മറ്റൊരു കമന്റ്. ‘പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍’. എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍. അതേസമയം ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ല. സ്‌കൂളുകളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു.