ഈരാറ്റുപേട്ട അതിതീവ്ര സ്ഥലം; പൊലീസ് സ്റ്റേഷന്‍ വിപുലീകരണം അത്യാവശ്യം; സിവില്‍ സ്‌റ്റേഷന് സ്ഥലംവിട്ടുനല്‍കില്ലെന്ന് എസ്പി; ഒന്നിച്ചെതിര്‍ത്ത് മുസ്ലീം സംഘടനകള്‍

ഈരാറ്റുപേട്ട മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്പി നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയുമാണ് എസ്പിയുടെ റിപ്പോര്‍ട്ട് വിവാദമാക്കിയത്. തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ എല്ലാം മുസ്ലീംസംഘടനകളും ഇത് ഏറ്റുപിടിക്കുകയായിരുന്നു.

ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ രേഖാമൂലം ഇക്കാര്യം പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് കോട്ടയം എസ്പി നിലപാട് എടുക്കുകയായിരുന്നു.

ഈരാറ്റുപേട്ട അതിതീവ്ര സ്ഥലമാണെന്നും പൊലീസ് സ്‌റ്റേഷന്‍ കാലാന്തരത്തില്‍ വിപുലീകരിക്കേണ്ടിവരുമെന്നും അതിനാല്‍ ഇരിഞ്ച് സ്ഥലം വിട്ടു നല്‍കാനാവില്ലെന്നാണ് എസ്പി നിലപാട് എടുത്തത്. ഈ നിലപാടിനെതിരെയാണ് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആദ്യം രംഗത്ത് എത്തിയത്. തുടര്‍ന്ന് മറ്റുമുസ്ലീം സംഘടനകളും ഇത് ഏറ്റുപിടിക്കുകയായിരുന്നു.

മുസ്ലീം സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ ഈരാറ്റുപേട്ട നഗരസഭ ഈ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്ര വാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന് ഈരാറ്റുപേട്ടയെ കുറിച്ച് മിനി സിവില്‍ സ്റ്റേഷന്‍ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് നഗരസഭ യില്‍ കൂടിയ സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ തെറ്റായ റിപ്പോര്‍ട്ട് പിന്‍വലിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.വടക്കേക്കരയാലെ സര്‍ക്കാര്‍ വക സ്ഥലത്ത് തന്നെ മിനി സിവില്‍ സ്റ്റേഷന്‍ പണിയണമെന്ന് യോഗം ആവശ്യപ്പെട്ടു.