എന്തിനും കുറ്റം പറയുന്ന പ്രവണത പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് ഇ പി ജയരാജന്‍; വി ഡി സതീശന്റെ കുറ്റപ്പെടുത്തല്‍ ബാലിശം

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ദുഃഖകരമാണെന്നും അതിനെ ആരും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എന്തിനും പൊലീസിനെ കുറ്റം പറയുക എന്നത് തെറ്റായ പ്രവണതയാണെന്നും അത് പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ഇ പി പറഞ്ഞു.

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇടത് കണ്‍വീനര്‍.

മുഖ്യമന്തി വരുമ്പോള്‍ ആയിരംപേരെ ഇറക്കുന്ന പോലീസ് ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് വേണ്ടി എത്രപേരെ ഇറക്കിയെന്ന് ചോദിച്ച പ്രതിപക്ഷനേതാവിന്റെ കുറ്റപ്പെടുത്തല്‍ ബാലിശമാണെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ഒരു പ്രതിപക്ഷനേതാവ് പറയേണ്ട വാക്കുകളല്ലതെന്നും അദ്ദേഹം സ്വയം ചെറുതാവുകയാണെന്നും ഉയര്‍ന്ന് നില്‍ക്കാന്‍ എപ്പോഴും പരിശ്രമിക്കണമെന്നും ഇ പി ആവശ്യപ്പെട്ടു.

പോലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം. എന്നാല്‍, അന്വേഷണത്തെപ്പോലും തടസ്സപ്പെടുത്താനല്ലേ പോലീസിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനം ഇടയാക്കുക. അന്വേഷണത്തിനെതിരേ വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോ? ആലുവ ജനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാടല്ലേ? എന്ത് അടിസ്ഥാനത്തിലാണ് പോലീസിനെ കുറ്റപ്പെടുത്തുക? തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പോലീസ് തിരുത്തും. പക്ഷേ, ഇവിടെ പോലീസിന് തെറ്റൊന്നും പറ്റിയില്ലല്ലോ?’

ആലുവ സംഭവത്തില്‍ പൊലീസിന്റെ മുന്നില്‍ ഈ പ്രശ്‌നം വരുന്നത് വൈകിട്ട് ഏഴു മണിക്കാണെന്നും ഏഴര മണിക്കാണ് പരാതി കിട്ടയതെന്നും ഇ പി ഓര്‍മ്മിപ്പിച്ചു. ഒന്‍പതു മണിയായപ്പോഴേയ്ക്കും പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു.

പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തമായ മൊഴികള്‍ നല്‍കി പൊലീസിനെ കബളിപ്പിക്കുന്ന, അന്വേഷണത്തെ തെറ്റായ വഴിയിലേക്കു തിരിച്ചുവിടുന്ന നിലപാടാണ് ഉണ്ടായത്. എന്നാല്‍. പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവെന്നും എല്ലാ രംഗങ്ങളിലും പൊലീസ് സജീവമായി പ്രവര്‍ത്തിച്ചെന്നും ജയരാജന്‍ പറഞ്ഞു.