സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് നീതി തേടി; ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുന്നുവെന്ന് ഇ പി ജയരാജൻ

ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ വിശദീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്നും, സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നീതി തേടിയാണെന്നും ഇ പി ജയരാജൻ പറ‍ഞ്ഞു.സുപ്രീംകോടതിക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത് ജനങ്ങളുടെ താൽപ്പര്യമാണെന്നും ജയരാജൻ പറഞ്ഞു.

ഭരണം സുഗമമായി മുന്നോട്ട് പോകണം. അതിന് നിയമസഭ പാസാക്കുന്ന നിയമം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ‌ അംഗീകരിക്കണം. ഗവർണറാണ് തെറ്റ് തിരുത്തേണ്ടത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവന ഇടത് പക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചത് മൂലമാണെന്നും ജയരാജൻ പരിഹസിച്ചു.

ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ പ്രതികരണം. ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.