അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; അന്വേഷണം തുടരുന്നു, നന്ദകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സോഷ്യൻ മീഡിയിയിൽ അപമാനിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കേസിൽ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.
ഇടതു സംഘടനാ നേതാവ് കൂടിയായ ഇയാളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷമാണ് ചോദ്യം ചെയ്യലിനൊരുങ്ങുന്നത്.

ഇന്ന് പത്ത് മണിക്ക് ഹാജരാകാനായാണ് നന്ദകുമാറിന് പൂജപ്പുര പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. നൽകിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും എടുത്തിട്ടില്ല.

സൈബർ അധിക്ഷേപത്തിനെതിരെ അച്ചു ഉമ്മൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കേസിൽ നടപടി വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ല എന്നായിരുന്നു അച്ചുവിന്റെ പ്രതികരണം. ഡിജിപിക്ക് അച്ചു പരാതി നൽകിയതിന് പിന്നാലെയായിരുന്നു കേസെടുത്തത്. അച്ചുവിന്‍റെ മൊഴി രേഖപ്പെടുത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു.