ഇ.ഡി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തു; നോട്ടീസിന്റെ പകർപ്പ് പുറത്ത് വിട്ട് ജലീൽ

മുസ്ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായി കെ.ടി ജലീൽ.എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയതായി കെ ടി ജലീൽ. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തുവെന്നുമാണ് ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു.

മുസ്ലിം ലീഗിന്റെ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി ശ്രമിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്തെന്ന് ജലീൽ പറഞ്ഞു.  കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള കണ്ടുകെട്ടിയ പണത്തിന് രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെയും മകന്റേയും സാമ്പത്തിക ഇടപാടുകൾ ദുരൂഹത നിറഞ്ഞതാണ്. ഇതിൽ ഇഡിക്ക് പരാതി നൽകുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

പാണക്കാട് തങ്ങളെ ചതിക്കുഴിയിൽ ചാടിച്ചുവെന്നാണ് ജലീലിന്റെ ആരോപണം. എ ആർ നഗർ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്ന് ജലീൽ ആവശ്യപ്പെട്ടു.

2021 മാർച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആർ നഗറിലെ ബാങ്കിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കിൽ പ്രമുഖർക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു. മേയ് 25നാണ് ആദായ നികുതിവകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങൾ കൈമാറുന്നതും പിൻവലിക്കുന്നതും വിലക്കാൻ നി‌‍‍ർദ്ദേശം നൽകുന്നത്. പട്ടികയിലെ ഒന്നാമത്തെ പേരാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്തിന്റേത്. പ്രവാസി ബിസിനസുകാരനാണ് ഹാഷിഖ്.