മലപ്പുറത്ത് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; ഇലക്ട്രോണിക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ

മലപ്പുറം നിലമ്പൂരില്‍ ഇലക്ട്രോണിക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ആനക്കൊമ്പ് കച്ചവടം ചെയ്യുന്നതിനിടെയാണ് മുഹമ്മദ് കബീര്‍ പിടിയിലായത്. പ്രതിയ്‌ക്കൊപ്പം ആനക്കൊമ്പുകള്‍ വാങ്ങാനെത്തിയവരും പിടിയിലായിട്ടുണ്ട്. തൃശൂര്‍ മേലാറ്റൂര്‍ സ്വദേശികളായ മൂന്ന് പേരും ഇതില്‍ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആയിരിക്കുന്നത്.

റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരുളായില്‍ നിന്നാണ് തനിക്ക് ആനക്കൊമ്പുകള്‍ ലഭിച്ചതെന്നായിരുന്നു പിടിയിലായ കബീര്‍ നല്‍കിയ മൊഴി. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.