തിരഞ്ഞെടുപ്പ് ക്രമക്കേട്; രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്യും, കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി

കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്യും. കൂടുതൽ ജില്ലകളിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

അതേസമയം കേസിൽ മറ്റൊരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശിയായ വികാസ് കൃഷ്ണനെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ നിലവിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാലായി. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത നാല് ‌യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

കസ്റ്റഡിയിലായ അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ് പിടിയിലായത്. ഇവരുടെ ഫോണിൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.