'വോട്ട് ചെയ്തിട്ട് കാര്യമില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം'; വയനാട് കമ്പമലയിൽ മാവോയിസ്റ്റുകള്‍ എത്തി

വയനാട്ടിലെ തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്ന് രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തിയെന്ന് നാട്ടുകാർ പറഞ്ഞു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു.

സിപി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്. ഇവരുടെ കൈയിൽ ആയുധമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്തത്.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രദേശത്തെ വനം വികസന കോർപറേഷന്‍റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചു തകർത്തത്. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടി. അതിനുശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.