മൃതദേഹം 56 കഷണങ്ങളാക്കി മുറിച്ച നിലയില്‍; ഒപ്പം കുങ്കുമം തേച്ച ബാഗും കല്ലും

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ട പത്മ, റോസ്ലി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് നാല് സ്ഥലത്തുനിന്ന. ആദ്യം കണ്ടെത്തിയത് റോസ്ലിയുടെ മൃതദേഹമായിരുന്നു. 56 കഷണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു ഇത്. പിന്നീട് കണ്ടെത്തിയ പത്മത്തിന്റെ മൃതദേഹം 5 കഷണങ്ങളായും മുറിച്ച നിലയിലായിരുന്നു. രണ്ടാമത്തെ മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും ഉണ്ടായിരുന്നു.

നരബലി നടന്നത് ജൂണ്‍ എട്ടിനും, സെപ്റ്റംബര്‍ 26നുമാണ്. വൈകിട്ട് അഞ്ചിനും ആറിനും ഇടയിലായിരുന്നു കൃത്യം നടന്നത്. ഒന്നരവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി ദമ്പതികളുമായി ബന്ധം തുടങ്ങിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൊലയ്ക്ക് ഉപയോഗിച്ചത് ഏതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു.

നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.

കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്‌നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതവിവരം പുറത്തുവന്നത്. സ്ത്രീകളെ തലയറുത്ത് കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു.