കളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത് ഇടുക്കി സ്വദേശിനി

കൊച്ചി കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ലില്ലിയുടെ ഭര്‍ത്താവ് കെവി ജോണ്‍ കഴിഞ്ഞ ശനിയാഴ്ച ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജോണ്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്.

ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നേരത്തെ ഏഴ് പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 29ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്റെ അവസാന ദിനമാണ് സ്ഫോടനം നടന്നത്. തൊടുപുഴ സ്വദേശി കുമാരി, പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ്, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂര്‍ സ്വദേശി സാലി മകള്‍ ലിബിന, മകന്‍ പ്രവീണ്‍ എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ച മറ്റുള്ളവര്‍.

എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തെ തുടര്‍ന്ന് ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ ഡൊമിനിക് മാര്‍ട്ടിന്‍ റിമാന്റിലാണ്.