വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസം മാനദണ്ഡമല്ല, വ്യക്തിഹത്യയ്ക്കുള്ള ശ്രമം; ഷാഹിദാ കമാല്‍

വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കി തന്നെ വേട്ടയാടാനാണ് ചിലരുടെ ശ്രമമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉണ്ടായ പിഴവുകളുടെ പേരും പറഞ്ഞ് തനിക്കെതിരെ വ്യാജവാര്‍ത്തകളും കെട്ടി ചമയ്ക്കുകയാണ് എന്നും അവര്‍ പറഞ്ഞു.വനിതാ കമ്മീഷന്‍ അംഗമാകുന്നതിന് വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ല. ഇപ്പോഴും താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് മാസത്തിനിടയില്‍ തനിക്കെതിരെ 36 വ്യാജ വാര്‍ത്തകള്‍ ഉണ്ടായെന്നും പത്ത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളെയാണ് വിവാദമാക്കി മാറ്റിയത് എന്നും അവര്‍ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയില്‍ ആയിരുന്നത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്നാലിപ്പോള്‍ ഡോക്ടറേറ്റ് വിവാദവുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളെല്ലാം ലോകായുക്ത പരിശോധിച്ചു. പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് അവര്‍ക്ക് ബോധ്യമായെന്നും ഷാഹിദ പറഞ്ഞു. അതേസമയം, വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട പരാതി നിലനില്‍ക്കില്ലെന്ന കാര്യം ലോകായുക്ത ഓപ്പണ്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ഉടനെ തന്നെ ഉത്തരവായി പുറപ്പെടുവിക്കപ്പെടുമെന്നും ഷാഹിദയുടെ അഭിഭാഷകന്‍ അഡ്വ.രാജേഷ് മാധ്യമങ്ങളെ അറിയിച്ചു.

Read more

അണ്ണാമലയില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. കസാഖിസ്ഥാന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയതെന്നും ഷാഹിദ അറിയിച്ചു. വിവാദങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഒരു വര്‍ഷം മുന്‍പേ ഷാഹിദ അറിഞ്ഞിരുന്നു. എന്നാല്‍ അന്ന് അത് കാര്യമാക്കിയില്ല. ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിലേക്ക് എത്തുന്നത് അപകടമാണെന്ന് മനസിലാക്കി കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വരുന്ന നേതാക്കളെ മാനസികമായി ആക്രമിക്കുകയായിരുന്നു വിവാദവുമായി എത്തിയവരുടെ ലക്ഷ്യം. ഇവരുടെ ലിസ്റ്റിലെ മൂന്നാമത്തെ ആളായിരുന്നു താന്‍ എന്നും ഷാഹിദ കൂട്ടിച്ചേര്‍ത്തു. ആക്രമിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ബ്രാഞ്ച് സെക്രട്ടി മുതല്‍ മുഖ്യമന്ത്രി വരെ കൂടെയുണ്ട് എന്നും അവര്‍ പറഞ്ഞു.