മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ്കേസ്; കെ സുധാകരൻ ഇഡിയ്ക്ക് മുൻപിൽ ഹാജരായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹാജരായി. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു ഇഡിയുടെ നിർദേശം. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് സുധാകരനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഹാജരാകുന്നതിനോടൊപ്പം അഞ്ചു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഹാജരാക്കാനും ഇഡിയുടെ നിര്‍ദേശമുണ്ട്.

നേരത്തെ ഇഡിയുടെ ചോദ്യം ചെയ്ലിന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് ക്രൈംബ്രാഞ്ച് സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍വെച്ച് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ട്.

ഇത് അടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക. അതേസമയം മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരന്‍ നേരത്തെ തള്ളിയിരുന്നു.