ഭീകര പ്രവര്‍ത്തനത്തിനെത്തിയ പണം പോപ്പുലര്‍ ഫ്രണ്ട് റിസോര്‍ട്ടുകളില്‍ നിക്ഷേപിച്ചു; മൂന്നാര്‍ വില്ല വിസ്ത പ്രൊജക് കണ്ടുകെട്ടി; കേരളത്തില്‍ വട്ടമിട്ട് പറന്ന് കേന്ദ്ര ഏജന്‍സികള്‍

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഭീകര പ്രവര്‍ത്തനത്തിനായെത്തിയ കള്ളപ്പണം വെളുപ്പിക്കുന്നതിനായി റിസോര്‍ട്ടുകളില്‍ നിക്ഷേപിച്ചുവെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്് കേരളത്തില്‍ സ്വന്തമായും ബിനാമി പേരുകളിലും പോപ്പുലര്‍ ഫ്രണ്ട് റിസോര്‍ട്ട് വ്യവസായം നടത്തുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. മൂന്നാര്‍, വാഗമണ്‍, വയനാട്, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നിക്ഷേപം ഇറക്കിയിട്ടുണ്ടെന്നാണ് ഇഡി അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ നടപടിയുടെ ഭാഗമാണ് ഇടുക്കി മാങ്കുളത്ത് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ കെ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള റിമസാര്‍ട്ട് കണ്ടുകെട്ടിയിരിക്കുന്നത്.

മൂന്നാര്‍ വില്ല വിസ്ത എന്ന റിസോര്‍ട്ടിലെ നാല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയുമാണ് കണ്ടുകെട്ടിയത്. ആകെ 2.53 കോടിയുടെ വസ്തുവാണിതെന്ന് ഇഡി അധികൃതര്‍ പറഞ്ഞു. വില്ലകള്‍ ഇഡി അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് വില്ലകള്‍ പ്രവര്‍ത്തിച്ചതെന്ന് ഇഡി വ്യക്തമാക്കി.

വില്‍പ്പന നടത്താത്ത നാല്ല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൊജക്ട്. പോപ്പുലര്‍ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിക്കെതിരേ എന്‍.ഐ.എ.യും നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ഗ്രീന്‍വാലി അക്കാദമി തീവ്രവാദപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്നായിരുന്നു എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനായി നടപടികള്‍ ആരംഭിച്ചത്.

കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരിയിലേതെന്ന് എന്‍ഐഎ വ്യക്തമാക്കി.

മഞ്ചേരിയിലെ 24 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണ് ഗ്രീന്‍ വാലി അക്കാദമി. ഈ കെട്ടിടം ആദ്യം പിഎഫ്‌ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തില്‍ കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചത്.

ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിയിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സര്‍വീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ ആറാമത്തെ പിഎഫ്‌ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം എന്‍ഐഎ കണ്ടുകെട്ടിയത്.

മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ എന്‍ഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എന്‍.ഐ.എ. സംഘം പരിശോധന നടത്തിയിരുന്നു.

അക്കാദമിയിലെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി.