മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്; ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് തോമസ് ഐസക്

കിഫ്‌ബി മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്. ഏപ്രിൽ 2ന് ഹാജരാകണമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് തോമസ് ഐസക് ചോദിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും. ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

തന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് തോമസ് ഐസക് ആരോപിച്ചു. ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും.

മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്ന് ഇഡി അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഒഴികെ എല്ലാവരെയും ചോദ്യം ചെയ്തെന്നും അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നുമാണ് ഇഡി നിലപാട്.

മസാല ബോണ്ട് ഇടപാടിലെ ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെ ഹർജിയിൽ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. ഹർജികൾ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ടി ആർ രവി പറഞ്ഞു. കേസ് മെയ് 22 ന് വീണ്ടും പരിഗണിക്കും.