സ്വപ്നയെ ഇന്നും ഇ.ഡി ചോദ്യം ചെയ്യും; സരിതയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും

സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ അഞ്ച് മണിക്കൂറോളമാണ് സ്വപ്‌നയെ ഇഡി ചോദ്യം ചെയ്തത്.

കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിലെ സാക്ഷി സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് മൊഴി രേഖപ്പെടുത്തുക. സരിതയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം സ്വപ്ന, പിസി ജോര്‍ജ് എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം മുതല്‍ ഗൂഢാലോചന നടന്നു എന്നാണ് സരിത പോലീസിന് നല്‍കിയ മൊഴി. പി സി ജോര്‍ജ് പലതവണ സ്വപ്നയ്ക്ക് വേണ്ടി തന്റെ സഹായം തേടിയതായും സരിത മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന ജയിലില്‍ കഴിയുമ്പോള്‍ തന്നോടു പറഞ്ഞ രഹസ്യങ്ങളാണ് ഇതെന്ന് വെളിപ്പെടുത്താനാണ് പിസി ജോര്‍ജ് നിര്‍ബന്ധിച്ചതെന്നും സരിത പറയുന്നു.