കിഫ്ബിക്ക് എതിരെയുള്ള ഇ.ഡി അന്വേഷണം; സി.പി.എം നിയമപോരാട്ടത്തിലേക്ക്, തോമസ് ഐസക്കിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കിഫ്ബിക്ക് എതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് എതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കിഫ്ബിക്ക് എതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാരും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും.

കിഫ്ബിയിലെ ഇ ഡി ഇടപെടല്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. മുന്‍ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എല്‍ഡിഎഫ് എംഎല്‍എമാരായ ഐ ബി സതീഷ്, എം മുകേഷ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം തോമസ് ഐസക് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ആദ്യം വ്യക്തമാക്കണമെന്ന് കാട്ടി ഇ.ഡിക്ക് കത്തയച്ചു. ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണ്. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ്. സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇ ഡി നീക്കത്തിന് പിന്നിലെന്നും തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക് ഇഡിക്ക് മറുപടി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് നല്‍കിയിരുന്നത്. രണ്ടാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കിഫ്ബിക്ക് പണം സമാഹരിക്കുന്നതിനായി വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം.