ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എ സി മൊയ്തീൻ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി പുതിയ നോട്ടീസ് നല്‍കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം എംഎൽഎ എ സി മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകുകയായിരുന്നു.

മൊയ്തീന് ഇഡി ഉടന്‍ പുതിയ നോട്ടീസ് നല്‍കും. തട്ടിപ്പ് കേസിൽ ബെനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സംശയത്തിന്‍റെ നിഴലിലുള്ള സിഎം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.

150 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. റെയ്ഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. എ സി മൊയ്തീൻ, പി പി കിരൺ, സി എം റഹീം, എം കെ ഷൈജു, പി സതീഷ് കുമാർ എന്നിവരുടെ വസ്തുക്കളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി ആണ് നടപടി.

ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിൽ ആണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.