ലൈഫ് മിഷൻ കോഴക്കേസ്; സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും 5.23 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ലൈഫ് മിഷൻ കോഴക്കേസിൽ 5.23 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേസിലെ ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് ഇഡി കണ്ടുകെട്ടിയത്. ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ളാറ്റുകൾ നിർമ്മിക്കാൻ ദുബായിയിലെ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി കോഴയായി നൽകിയെന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. കേസിന്റെ കുറ്റപത്രം ഇഡി കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ചു. ഇതിൽ വാദം തുടരുമ്പോഴാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്

കേസിലെ മാറ്റ് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടുമെന്നാണ് സൂചന. കേസിലെ 90 ആം പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിലവിൽ ജാമ്യത്തിലാണ്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ട് മാസത്തേയ്ക്ക് ജാമ്യം അനുവദിച്ചത്. ചികിത്സാ ആവശ്യത്തിന് മാത്രം ഈ കാലാവധി ഉപയോഗിക്കണമെന്ന് കർശന വ്യവസ്ഥയിലാണ് ജാമ്യം.