'കിഫ്ബി എന്താണെന്ന് അറിയാത്ത കോമാളികളാണ് ഇ.ഡിയിലുള്ളത്, ഒരു ചുക്കും ചെയ്യാനാകില്ല'; ഏറ്റുമുട്ടാനാണെങ്കിൽ നേരിടുമെന്ന് തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇ.ഡിയിലുള്ളത്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇ.ഡിയിലുള്ളതെന്ന് തോമസ് ഐസക് പറഞ്ഞു. നിയമവും ചട്ടവും അറിയാത്ത അന്വേഷണ ഉദ്യോഗസ്ഥർ വിഡ്ഡിത്തങ്ങൾ എഴുന്നള്ളിക്കുകയാണ്. കീഴിലുള്ള ഉദ്യേഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കേന്ദ്ര ധനമന്ത്രി. അവരുടെ നിർദേശമനുസരിച്ച് കേരളത്തിനെതിരെ നടപടിയെടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരെന്നും ഐസക് പറഞ്ഞു.

കേരളത്തിലെ വികസനത്തെ തകർക്കുകയാണ് കിഫ്ബിക്കെതിരായ നീക്കത്തിന് പിറകിൽ. കേരളത്തെ തകർക്കാനാണ് നീക്കമെങ്കിൽ നേരിടും. വടക്കേ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളല്ല കേരളത്തിലുള്ളതെന്നും കേന്ദ്രം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ഉദ്യോഗസ്ഥരെ അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്‍റെ ഉദ്യോഗസ്ഥർ മന്ത്രിസഭയുടെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അവരുടെ പ്രവർത്തിക്ക് ഉത്തരവാദിത്വം ഏൽക്കാൻ ഇവിടെ ആളുണ്ടെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിടുന്നവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കേരളത്തിൽ ഭരണത്തിലുള്ളത് ഇടതുപക്ഷമാണെന്ന് കേന്ദ്രം ഒാർക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

കേസെടുത്തതിനെ തുടര്‍ന്ന് കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.