ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ അന്വേഷണം ആരംഭിച്ച് ഇഡി (എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ്). സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ കാർ കളളക്കടത്തിലെ കളളപ്പൺ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖറിനെയും നോട്ടീസ് നൽകി വിളിപ്പിക്കും.
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവൻറീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തിൽ പരിശോധന നടന്നത്. ഇന്ത്യൻ സൈന്യത്തിൻറെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിൻറെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കി സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആഡംബര കാറുകൾ വിറ്റു എന്നതാണ് കണ്ടെത്തൽ.







