എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ബിനാമി ഇടപാടുകള്‍ നടന്നു; മുന്‍മന്ത്രിയെ ചോദ്യം ചെയ്യും; കോടികളുടെ കരുവന്നൂര്‍ തട്ടിപ്പില്‍ തുടര്‍ നടപടികളുമായി ഇഡി

കോടികളുടെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ കൂടുതല്‍ കടുത്ത നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ആഴിമതി ആരോപണം നേരിടുന്ന സിപിഎം സംസ്ഥാനസമിതി അംഗമായ മുന്‍മന്ത്രി എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ അദേഹത്തിന് നോട്ടീസ് കൈമാറും. ആദ്യപടിയായി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം(എഫ്ഡി) അക്കൗണ്ടാണ് മരവിപ്പിച്ചിരിക്കുന്നത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും ഇന്നു പുലര്‍ച്ചെവരെ നടത്തിയ റെയ്ഡില്‍ ഇഡി കണ്ടെത്തി.

പരിശോധനയില്‍ ബാങ്കില്‍ എഫ്ഡിയായി കിടക്കുന്ന 30 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. മൊയ്തീന്റെ വീട്ടിലേതിനുപുറമേ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്ന് ഇ.ഡി. അന്വേഷണസംഘം പറയുന്നത്.

ഇവരുടെ പക്കല്‍ നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയേറെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം.

ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എസി മൊയ്തീന് നോട്ടീസ് നല്‍കുക. സഹകരണ രജിസ്ട്രാറില്‍ ഒരാളാണ് മൊയ്തീനെതിരെ മൊഴിനല്‍കിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നു, അത് തടയണമെന്ന് സഹകരണ രജിസ്ട്രാര്‍ മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഇതിനാലാണ് വായ്പ ക്രമക്കേടിലും മൊയ്തീനു പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇഡി എത്തിയിരിക്കുന്നത്. മൊയ്തീന്റെ സ്വാധീനത്തില്‍ മറ്റുപലര്‍ക്കും വായ്പ നല്‍കിയതായും മൊഴി ലഭിച്ചിട്ടുണ്ട്.

എന്നാല്‍, 22 മണിക്കൂറിലധികം സമയം മാധ്യമങ്ങളെ ഉള്‍പ്പെടെ കാത്തുനിര്‍ത്തി തന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന ആസൂത്രിതവും അജണ്ടയുടെ ഭാഗവുമെന്ന് എ.സി.മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ പൂര്‍ത്തിയാക്കി ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ്, ഇഡി പരിശോധന അജണ്ടയുടെ ഭാഗമാണെന്ന് എ.സി.മൊയ്തീന്‍ ആരോപിച്ചത്. വീടിന്റെ മുക്കും മൂലയും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായി അദ്ദേഹം അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.