രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്‌റ്റാറ്റസിട്ട ഡിവൈഎസ്‌പിയോട് വിശദീകരണം തേടി പാലക്കാട് എസ്‌പി. ആലത്തൂർ ഡിവൈഎസ്‌പി ആർ.മനോജ് കുമാറാണ് സ്‌റ്റാറ്റസ് ഇട്ടത്. ഡിവൈഎസ്‌പിയുടെ വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തിയത്.
രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും മനോജ് കുമാറിന്റെ സ്‌റ്റാറ്റസിൽ പറയുന്നു. ഒരു വ്യക്തിക്കായി ഭക്‌തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്‌ഥർ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്താകും പുകിൽ. അപ്പോൾ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്‌റ്റാറ്റസിലുണ്ട്.
അതേസമയം ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്‌റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്‌പി പറയുന്നു. അതിനിടെ ഡിവൈഎസ്പിയുടെ വാട്‌സാപ്പ് സ്‌റ്റാറ്റസിനെതിരെ ഇന്ന് ആലത്തൂർ ഡിവൈഎസ്‌പി ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.







