'ഡിവൈഎഫ്‌ഐയുടെ മാതൃക രക്ഷാപ്രവര്‍ത്തനം'; മുഖ്യമന്ത്രി ട്രോളിയതെന്ന് എംബി രാജേഷ്

നവകേരള സദസ് യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐയുടെ മാതൃക രക്ഷാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ട്രോള്‍ സ്വഭാവത്തോടെയെന്ന് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞതില്‍ പകുതി തമാശയാണെന്നും തെരുവില്‍ നേരിടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസാണോ എന്നും എംബി രാജേഷ് ചോദിച്ചു.

ബസിന് മുന്നില്‍ ചാടിയവരെ രക്ഷിച്ചില്ലെങ്കില്‍ പ്രചാരണം മറ്റൊന്നാകുമായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അവരെ രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ പ്രചാരവേല മറ്റൊന്നാകുമായിരുന്നുവെന്നും സംയമനം വിടരുത് എന്നാണ് നിലപാടെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നവകേരള സദസ് യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മാതൃകാപരമായ പ്രവര്‍ത്തനം തുടരണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാല്‍ തള്ളിമാറ്റുകയല്ലേ ചെയ്യുക. അതിനെ വേറൊരു തരത്തില്‍ എടുക്കേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.