തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ തിരിമറി; നടന്നത് 16 കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി. 16 കോടിയുടെ തിരിമറിയാണ് നടന്നതെന്ന് കസ്റ്റംസ്. പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് വഴിവിട്ട് വന്‍ ഇടപെടല്‍ നടത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനക്കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ശേഖരിച്ച് ഒരേ നമ്പര്‍ ഉപയോഗിച്ച് പല പേരുകളില്‍ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദേശ മദ്യം അടക്കം ഇത്തരത്തില്‍ തിരുവനന്തപുരത്തെ മുന്‍നിര ഹോട്ടലുകളില്‍ എത്തിച്ചിട്ടുണ്ട്.

കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് കത്ത് നല്‍കി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഇത് മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്‌സിന് കൈമാറിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തട്ടിപ്പിന് സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറിന്റെ പണമടച്ചത് പോലും മലേഷ്യന്‍ കമ്പനിയാണെന്ന് വ്യക്തമായി. തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത 13000ത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ട്.