പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്: 502 കോടിയുടെ കൊക്കെയ്ന്‍ കടത്ത് കേസിലും പ്രതി, വിജിന്‍ അറസ്റ്റില്‍

പഴങ്ങള്‍ ഇറക്കുമതി ചെയ്തതിന്റെ മറവില്‍ ഇന്ത്യയിലേക്ക് വിജിനും മന്‍സൂറും ചേര്‍ന്ന് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആര്‍ഐ റിപ്പോര്‍ട്ട്. സെപ്തംബര്‍ 30 ന് വലന്‍സിയ ഓറഞ്ച് എന്ന പേരില്‍ എത്തിയ ലോഡില്‍ പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് പുറമെ ഒക്ടോബര്‍ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ന്‍ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മന്‍സൂറിനും പങ്കുണ്ടെന്നാണ് ആരോപണം. ഈ കേസിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

2018 മുതല്‍ ഇവര്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഗ്രീന്‍ ആപ്പിള്‍ സൂക്ഷിച്ച കണ്ടെയ്‌നറിലായിരുന്നു കഴിഞ്ഞ ദിവസം കൊക്കെയ്ന്‍ കടത്തിയത്.

അതേസമയം ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിന്‍ പാക് ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തിന് മുംബൈയിലെ പഴം ഇറക്കുമതിയുടെ മറവിലെ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

സെപ്തംബര്‍ 30 ന് 198 കിലോ വീര്യം കൂടിയ ക്രിസ്റ്റല്‍ മെത്ത്, 9 കിലോ കൊക്കൈയ്ന്‍ എന്നിവയാണ് മുംബൈ തീരത്ത് വെച്ച് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 1476 കോടി വിലവരുന്ന ലഹരി മരുന്നാണ് ഡിആര്‍ഐ പിടികൂടിയത്. ട്രക്കില്‍ കടത്തുന്നതിനിടെ വഴിയില്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ തന്റെ കൂട്ടാളി കാസര്‍കോട് സ്വദേശിയായ മന്‍സൂര്‍ തച്ചന്‍ പറമ്പന്‍ എന്നയാളാണ് പിടികൂടിയ കണ്‍സൈന്‍മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തതെന്ന് വിജിന്‍ പറഞ്ഞു.