ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിംഗ് ടെസ്റ്റ് വേണ്ട; ഇളവ് മാര്‍ച്ച് 31 വരെ

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ വാഹനം ഓടിച്ചു കാണിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് 31 വരെയാണ് ഇളവ്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിനു മുമ്പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

2019 ഒക്ടോബര്‍ മുതല്‍ കേന്ദ്ര നിയമഭേദഗതിയെ തുടര്‍ന്ന് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. പുതിയ നിയമം അനുസരിച്ച് ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ നല്‍കി പുതുക്കാന്‍ കഴിയുകയുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.

എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ വാഹനം ഓടിച്ചു കാണിക്കേണ്ട. മാര്‍ച്ച് 31 വരെയാണ് ഇളവ്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിനു മുമ്പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ കെ. ശശീന്ദ്രന്‍, കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാനത്ത് പ്രവാസികള്‍ ഏറെയുള്ളത് ഉള്‍പ്പെടെ മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം മാര്‍ച്ചു വരെ ഇളവ് നല്‍കിയത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സെക്രട്ടറി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.