കേരള സര്‍വകലാശാല സെനറ്റ് യോഗത്തിനിടെ നാടകീയ രംഗങ്ങള്‍

കേരള സര്‍വകലാശാല സെനറ്റ് യോഗത്തിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും വിസിയുമായി തര്‍ക്കം. യോഗത്തില്‍ അപ്രതീക്ഷിതമായാണ് മന്ത്രി കടന്നുവന്നത്. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തില്‍ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ എതിര്‍പ്പുമായി വിസി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തുകയായിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. രാവിലെ 11ന് ചേര്‍ന്ന യോഗത്തില്‍ സര്‍വകലാശാല നോമിനിയെ നിശ്ചയിക്കുക എന്ന അജണ്ട മാത്രമാണുണ്ടായിരുന്നത്. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാന്‍ മൂന്നിലൊന്ന് അംഗങ്ങള്‍ മതിയാകും.

സെനറ്റില്‍ ഭൂരിപക്ഷം ഇടത് അംഗങ്ങളാണെങ്കിലും ചാന്‍സിലര്‍ നോമിനികളും യുഡിഎഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ എത്തിയാല്‍ ക്വാറം തികയും. സര്‍വകലാശാല ഭേദഗതി ബില്ലില്‍ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.