'ഇതിനൊരു മറുപടി താ..'; ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ, മാധ്യമപ്രവർത്തകൻ എന്ന വ്യാജേന ചോദ്യമുന്നയിച്ച് പരാതിക്കാരൻ

സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം റവാ‍ഡ ചന്ദ്രശേഖർ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. മാധ്യമപ്രവർത്തകനെന്ന പേരിൽ ഒരു വ്യക്തി ഡിജിപിയുടെ അരികിലെത്തി തൻ്റെ പരാതിയിൽ നടപടിയാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാ‍ഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇയാൾ സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ സ്ഥലത്ത് നിന്ന് മാറ്റി.

പോലീസിൽ നിന്ന് വിരമിച്ച വ്യക്തിയാണെന്നാണ് മനസിലാക്കുന്നത്. സർവ്വീസിൽ ദുരിതം അനുഭവിച്ചെന്നാണ് പരാതി. മുപ്പത് വർഷം സർവ്വീസിൽ അനുഭവിച്ച വേദനകൾ എന്നു പറഞ്ഞ് ചില രേഖകൾ ഉയർത്തികാണിച്ചാണ് പരാതി ഉന്നയിച്ചത്. ചോദ്യം അവ്യക്തമായിരുന്നു. താൻ സർവീസിൽ ഉണ്ടായിരുന്ന ആളാണ്. പോലീസ് യൂണിഫോം സിനിമക്കാർക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. കൈയിലുണ്ടായിരുന്ന പേപ്പറുകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

ഇതിൽ അസ്വാഭാവികത തോന്നിയതോടെയാണ് പോലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ ചോദിച്ചത്. എന്നാൽ ഇയാൾ മാധ്യമപ്രവർത്തകനല്ല എന്നറിഞ്ഞതോടെ പോലീസ് ഇടപെട്ട് മാറ്റുകയായിരുന്നു. പോലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു വാർത്താ സമ്മേളനം. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഈ സമയത്താണ് അയാൾ പരാതി ഉന്നയിച്ച് എഴുന്നേറ്റത്.

Read more

വാർത്താസമ്മേളനത്തിന് ശേഷം ഇയാളുടെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും സംസാരിക്കാൻ തയ്യാറായില്ല. സംസ്ഥാന പോലീസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാ‍ഡ ചന്ദ്രശേഖർ സംസാരിച്ചത്. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ നടപടിയുണ്ടാകും. സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങൾക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും റവാ‍ഡ പറഞ്ഞു.