ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസിന്റെ ഗുരുതര വീഴ്ച്ച; എസ്.പി ഓഫീസിലേക്ക് ഇന്ന് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച്

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ ഗുരുതരമായ പൊലീസ് വീഴ്ച ആരോപിച്ച് കൊട്ടാരക്കര എസ്പി ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകള്‍ ഇന്ന് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും കൊട്ടാരക്കരയില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്കെത്തിച്ച സന്ദീപ് ഡോക്ടറെ കുത്തികൊലപ്പെടുത്തിയത് പൊലീസിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. സംഭവ സമയം മൂന്നിലധികം പൊലീസുകാര്‍ ഉണ്ടായിട്ടും ഇയാളെ കീഴ്പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യുവമോര്‍ച്ചയുടെയും ആഭിമുഖ്യത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് കൊട്ടാരക്കരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം റിമാന്‍ഡിലായ പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ പ്രതിയെ തെളിവെടുപ്പിനെത്തിക്കും.

പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രതിക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് ഈ നടപടി വൈകിപ്പിക്കുന്നത്.