ഡോ. വന്ദന ദാസ് കൊലക്കേസ്: അന്തിമ വാദം പൂർത്തിയായി; വിധി ഈ മാസം 17ന്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയുടെ ആക്രമണത്തില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 17ന് വിധി പറയും.

കേസില്‍ എഴുപതില്‍ അധികം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഇത് കളവാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകള്‍ ഓരോന്നും എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാദമാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നടത്തിയത്.

2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെയും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കഴുത്തിലും മുതുകിലും അടക്കം വന്ദനയെ കുത്തുകയായിരുന്നു.