'ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ'; ഡോ. വന്ദനയുടെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി പ്രതി സന്ദീപ്

കൊട്ടരാക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ അന്വേഷണം സംഘം തെളിവെടുപ്പ് തുടരുകയാണ്. പ്രതി സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന സമയമായ പുലർച്ചെ നാലരയ്ക്ക് തന്നെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്ന് സന്ദീപ് മൊഴി നൽകി. കൊലപാതകവും കൊലപാതകത്തിന് ശേഷവും നടന്ന കാര്യങ്ങൾ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. തെളിവെടുപ്പ് സമയത്ത് നിർണായക മൊഴികൾ പ്രതിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു.

കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി.