ബജറ്റിലെ നിര്‍ദേശങ്ങള്‍ ജനത്തെ ദുരിതത്തിലാക്കും; സമൂഹത്തില്‍ അസമാധാനത്തിന് വഴിവെയ്ക്കും; മന്ത്രിമാരെ മുന്നിലിരുത്തി ആഞ്ഞടിച്ച് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ വിലക്കയറ്റ നിര്‍ദേശങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. ബജറ്റ് സമൂഹത്തില്‍ അസമാധാനത്തിനും വഴിവയ്ക്കുമെന്നും മന്ത്രിമാരെ സദസിലിരുത്തി അദേഹം ആഞ്ഞടിച്ചു. മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിമാരെ ഇരുത്തിക്കൊണ്ട് മെത്രാപ്പൊലീത്തയുടെ വിമര്‍ശനം. മന്ത്രിമാരായ വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍, ആന്റണി രാജു എന്നിവരായിരുന്നു സദസ്സിലുണ്ടായിരുന്നത്.

വെള്ളക്കരം, ഇന്ധന സെസ്, വര്‍ധിക്കുന്ന തൊഴിലില്ലായ്മ എന്നിവ എങ്ങനെ ജനജീവിതം ദുസ്സഹമാക്കുന്നെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അദ്യമായാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ പരാമര്‍ശങ്ങളുണ്ടാകുന്നത്.ആത്മഹത്യകളും പീഡനങ്ങളും കൂടി. ലഹരിക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കണം. റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പുതിയ ഡ്രൈവിങ് സംസ്‌കാരം രൂപപ്പെടുത്തണമെന്നും സൂചിപ്പിച്ച ശേഷമാണു വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ മെത്രാപ്പൊലീത്ത പറഞ്ഞത്.

അര്‍ധ സത്യങ്ങളായ നിറംപിടിപ്പിച്ച കഥകള്‍ കാര്‍ന്നു തിന്നുന്ന കാലഘത്തിലൂടെയാണു ലോകം കടന്നു പോകുന്നത്.
അര്‍ധ സത്യങ്ങളുടെ പിന്നാലെ പോകുന്നത് അപകടത്തിലേക്കു ജനതയെയും ലോകത്തെയും നയിക്കും. സത്യത്തിനപ്പുറം നുണ കഥകളാണു പ്രചരിപ്പിക്കപ്പെടുന്നത്.

ലോകം തന്നെ ഇല്ലാതാക്കുന്ന ആഗോള താപനം പോലെയുള്ള കാലിക പ്രാധാന്യമായ വിഷയങ്ങള്‍ ഇവര്‍ ഏറ്റെടുക്കാറുമില്ല. സര്‍വ മനുഷ്യരും ഒരു വീടിന്റെ ഉള്ളിലുള്ളവര്‍ എന്ന സമഭാവനയുടെ വീക്ഷണമാണു കാലഘട്ടത്തിന്റെ ആവശ്യകത. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതും അത് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഇതിന് വ്യതിചലനം ഉണ്ടാകുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ഉണ്ടാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.