ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നടപടി; പ്രതി സന്ദീപിനെ അധ്യാപക സര്‍വീസില്‍ നിന്ന് പുറത്താക്കി

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ അധ്യാപകനായ പ്രതി ജി. സന്ദീപിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി ഉത്തരവിറക്കി. കേരള വിദ്യാഭ്യാസ നിയമം അധ്യായം 14 എ ചട്ടം 65 (7) പ്രകാരം ഭാവി നിയമനത്തിന് അയോഗ്യത കല്‍പ്പിച്ചുകൊണ്ടാണ് നടപടി. അഡ്‌ഹോക്ക് മാനേജരായ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചിത്.

കൊല്ലം ജില്ലയിലെ വിലങ്ങറ യു.പി.എസില്‍ നിന്നും തസ്തിക നഷ്ടപ്പെട്ട് സംരക്ഷണ ആനുകൂല്യത്തില്‍ യു.പി.എസ്. നെടുമ്പനയില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു സന്ദീപ്. സംരക്ഷണ ആനുകൂല്യത്തില്‍ സേവനത്തില്‍ തുടരുന്ന ജി.സന്ദീപിന്റെ ഇത്തരത്തിലുള്ള പെരുമാറ്റവും നടപടികളും ഒരു മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഇത്തരം പ്രവൃത്തി അധ്യാപക സമൂഹത്തിന് ആകെ തന്നെ അവമതിപ്പുണ്ടാക്കി എന്നതിനാലുമാണ് നടപടി.

നേരത്തെ സന്ദീപ് നല്‍കിയ പ്രതിവാദ പത്രികയില്‍ കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. സന്ദീപ് സമര്‍പ്പിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ കെ.ഇ.ആര്‍. അധ്യായം 14 എ ചട്ടം 75 പ്രകാരം വകുപ്പ് തല അന്വേഷണം നടത്തുന്നതിന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായ രാജു.വി യെ അന്വേഷണ ഉദ്യോഗസ്ഥനായി കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിയമിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അതോടൊപ്പം അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും സമൂഹത്തെ പോലും സാരമായി ബാധിക്കുന്ന തരത്തിലാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.