ഇരട്ടക്കൊലപാതകം; സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി.ജെ.പി

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗം അഞ്ചുമണിയിലേക്ക് മാറ്റി. ബി.ജെ.പി നേതൃത്വം യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിയത്. ഉച്ചക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലീസും സംസ്ഥാന സർക്കാരും അനാദരവ് കാണിച്ചു എന്ന് ആരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്‌കരിച്ചത്.

മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്നും തുടരും. ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് ഇന്ന അവധി പ്രഖ്യാപിച്ചു. പൊലീസ് പട്രോളിംഗ് ശക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് പിക്കറ്റും തുടരും.

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കും. പതിനൊന്ന് മണിയോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ തന്നെ പോസ്റ്റമോര്‍ട്ടം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാല്‍ മൃതദേഹത്തിന്റെ കോവിഡ് പരിശോധനാഫലം വൈകിയാണ് ലഭിച്ചത്. ഇത് മൂലം പോസ്റ്റുമോര്‍ട്ടം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. മുഖത്തുള്‍പ്പെടെ ഒരുപാട് മുറിവുകള്‍ ഉള്ളതിനാല്‍ ഇന്‍ക്വസ്റ്റ് നീണ്ടതും പോസ്റ്റമോര്‍ട്ടം വൈകാന്‍ കാരണമായി. എന്നാല്‍ ഇത് മനഃപൂര്‍വം വൈകിപ്പിച്ചതാണെന്ന് ബി.ജെ.പി ആരോപിച്ചു.

രഞ്ജിത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇന്ന് ആലപ്പുഴയില്‍ എത്തും. അഭിഭാഷകനായതിനാല്‍ രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജില്ലാ കോടതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അതിന് ശേഷം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലും പൊതുദര്‍ശനം ഉണ്ട്. ശേഷം വലിയഴീക്കലിലെ കുടുംബ വീട്ടില്‍ സംസ്‌കാരം നടത്തും.