ശ്വസന പ്രശ്‌നം: കോവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരം

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണ്.

തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി.

നിലവില്‍ ചെറിയ കോവിഡ് ലക്ഷണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റില്‍ പ്രകടമാവുന്നത്. ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂര്‍ച്ഛിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണാത്മക ആന്റിബോഡി ചികിത്സക്ക് ട്രംപ് വിധേയനായതായി റിപ്പോര്‍ട്ടുകളുണ്ട്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2  ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയില്‍ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള മരുന്നാണിത്. ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ട്രംപിന് ഈ ആന്റിബോഡി നല്‍കിയ അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ തീരുമാനത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

അതേസമയം ട്രംപിനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ പരിശോധന ഫലം നെഗറ്റീവാണ്.