അച്ചു ഉമ്മനെ ഇപ്പോഴെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കേണ്ട; തിരുവഞ്ചൂരിനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അച്ചു ഉമ്മന്റെ ലോക്സഭാസ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലോക്സഭാസ്ഥാനാര്‍ത്ഥിത്വം ഇപ്പോഴേ പ്രവചിക്കേണ്ട കാര്യമില്ല. അതിന് അതിന്റേതായ സമയമുണ്ടെന്നും വരുന്ന സാഹചര്യം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അച്ചു ഉമ്മന്റെ പേരും ഇടം നേടിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളിയാണ് സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍, അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ആകുന്നതിനോട് തനിക്ക് പൂര്‍ണ്ണ യോജിപ്പാണെന്ന് കോട്ടയം എംഎല്‍എ കൂടിയായ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു കഴിഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അനുസരിച്ചാണ് ഇക്കാര്യങ്ങള്‍ ഒക്കെ വരിക. അച്ചു ഉമ്മന്‍ ഒരു വ്യക്തിയെന്ന നിലയില്‍ മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ സമ്മതമുള്ള കൊച്ചുമോളാണ്. അതിലെല്ലാം പൂര്‍ണയോജിപ്പാണ്. എന്നാല്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂവെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്.