മോഫിയ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക-സ്ത്രീധന പീഡനം; ഭർത്താവ് ഒന്നാം പ്രതിയെന്ന് കുറ്റപത്രം

ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയെന്ന് പൊലീസ് കുറ്റപത്രം. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ മരണത്തിൽ സുഹൈലിന്റെ അമ്മ റുഖിയ രണ്ടാം പ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മോഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

നിലവിൽ സുഹൈൽ ജയിലിലാണ്. സുഹൈലിന്റെ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.