ഡോളർ കടത്തുകേസ്: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് സ്പീക്കറെ ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ട്. കസ്റ്റസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖമാണെന്ന് പറഞ്ഞ് അദ്ദേഹം ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്തെന്നാണ് വിവരം.

ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലാകും ഞായറാഴ്ച നടക്കുക. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.

ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്. ചോദ്യം ചെയ്യലിനായി മൂന്ന് തവണ സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ തയ്യാറായിരുന്നില്ല.