ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്ക് സാദ്ധ്യമായതെല്ലാം ചെയ്യുന്നു', നോര്‍ക്ക

ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും, വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണ്. യുദ്ധ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്.

നിലവിലെ സാഹചര്യത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. നോര്‍ക്കിയല്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ അവിടെ ഉള്ളവരെ അറിയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളടക്കം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

അതേസമയം പുറത്തിറങ്ങുന്നത് ഒഴിവാക്കി നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാനാണ് നിര്‍ദ്ദേശം. വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം നേരത്തേ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം.

വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്.