ഒറ്റു കൊടുത്തത് ലീഗിലെ വിരുദ്ധ ലോബി; കുഞ്ഞാലിക്കുട്ടിക്ക് എതിരായ രേഖകള്‍ ജലീലിന് എത്തിച്ചത് ലീഗ് നേതാക്കളെന്ന് ആരോപണം

പാണക്കാട് ഇ.ഡി സംഘമെത്തിയതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമെതിരെ ആരോപണം ഉന്നയിച്ച് കെ ടി ജലീല്‍ രംഗത്തെത്തിയതോടെ ഒറ്റു കൊടുക്കപ്പെട്ടുവെന്ന് ലീഗില്‍ അണിയറ സംസാരം. കുഞ്ഞാലിക്കുട്ടിക്കെതിരായ രേഖകള്‍ പലതും എത്തിച്ചത് ലീഗിനകത്തെ നേതാക്കളെന്നാണ് ആരോപണം ഉയരുന്നത്.

കെ എം ഷാജി, പി എം സാദിഖലി എന്നിവരാണ് ആരോപണ മുനമ്പില്‍ നില്‍ക്കുന്നത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെയാണ് ഇരുവരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. നേരത്തെ സ്വകാര്യ സാമ്പത്തിക കാര്യങ്ങള്‍ക്കായി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയെന്ന് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.

മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ലോകസഭാ സീറ്റ് വീട്ട് കുഞ്ഞാലിക്കുട്ടി സംസ്ഥാന തലത്തിലേക്ക് മടങ്ങിയതിലാണ് പലര്‍ക്കും അതൃപ്തി. സാമ്പത്തിക കാര്യങ്ങള്‍ ഒരാളുടെ മാത്രം കൈകളിലൂടെ പോകുന്നുവെന്നും നേരത്തെ തന്നെ ലീഗ് ക്യാമ്പില്‍ ചര്‍ച്ചയായതാണ്.

പി.എം.എ സലാമിനെ പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറിയാക്കിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചായ അടിക്കുന്നവന്‍ അറിയുന്ന കാര്യങ്ങള്‍ പോലും സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അറിയുന്നില്ലെന്ന കെ എം ഷാജിയുടെ പരാമര്‍ശം അര്‍ത്ഥം വെച്ചുള്ളതായിരുന്നു. പാര്‍ട്ടിയിലെ ഏകാധിപതിയായി കുഞ്ഞാലിക്കുട്ടി മാറിയെന്നും പാണക്കാട് തങ്ങളെ വരെ വരുതിയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

പാര്‍ട്ടി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരിച്ചടിയായെന്നായിരുന്നു ഷാജിയുടേയും, സാദിഖലിയുടെയും പരാമര്‍ശം. ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമുയര്‍ത്തി കെ.എസ് ഹംസയും രംഗത്തെത്തി.