ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്ക് തുടങ്ങി: പിന്തുണയുമായി കേരളത്തിലെ ഡോക്ടര്‍മാരും; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ ഡോക്ടര്‍മാരും പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നാളെ രാവിലെ ആറു മണി വരെ ഒ. പി പ്രവര്‍ത്തിക്കില്ല. ഐ. സി. യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.
ഡോക്ടര്‍മാര്‍ക്ക് എതിരായ ആക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശിയ പണിമുടക്ക്. അതേസമയം, എയിംസ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറി.

സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ 10 വരെ ഒ. പി മുടങ്ങും. മെഡിക്കല്‍ കോളജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണി മുടക്കും. അതേസമയം ആര്‍സിസി യില്‍ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടര്‍ന്ന് സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വെയ്ക്കുകയും ചെയ്തതോടെ ബംഗാളിലെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്.

Read more

300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. അഭിമാന പ്രശ്നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ദ്ധന്‍ മമതയോട് ആവശ്യപ്പെട്ടിരുന്നു.