ഡോ. വന്ദന ഇനി കണ്ണീരോർമ്മ; വേദനയോടെ വിട നൽകി ജന്മനാട്, സംസ്കാരചടങ്ങുകൾ പൂർത്തിയായി

കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മൃതദേഹം സംസ്കരിച്ചു. കോട്ടയം മുട്ടുച്ചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യയാത്ര. ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകുന്നത് ഏവരുടേയും കണ്ണു നിറയ്ക്കുന്ന കാഴ്ചയായി.

വന്ദനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചിരുന്നു. രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട ഡോക്ടറെ ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടിൽ എത്തിച്ചേർന്നിരുന്നു. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷമായിരുന്ന സംസ്കാരം

രാവിലെ മുതല്‍ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നും. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ കാണാനായി എത്തിയത്.

പൊലീസ് ചികിത്സയ്ക്കായി എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് സർജിക്കൽ ഉപകരണങ്ങളുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് വന്ദന കൊല്ലപ്പെട്ടത്.കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജനായിരുന്ന വന്ദന ദാസ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡോക്ടറുടെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും, തലയിലുമേറ്റ കുത്തുകളാണ് മരണകാരണം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.