എറണാകുളത്ത് ഗർഭിണിക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും

എറണാകുളം ജനറൽ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ. എറണാകുളം  ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോക്ടർ കലാകുമാരിക്കാണ് ശിക്ഷ ലഭിച്ചത്. പ്രസവം അകാരണമായി വൈകിപ്പിച്ചത് മൂലം കുട്ടി മരിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2007 സെപ്റ്റംബർ 27 നാണ് പ്രസവത്തിനായി സുജ എന്ന സ്ത്രീയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ 30നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. അവധി ദിനമായതിനാൽ ഡോ. കലാകുമാരി എത്തിയില്ല. തൊട്ടടുത്ത ദിവസം ഗർഭിണിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയെങ്കിലും തിരിച്ച് വീണ്ടും വാർഡിലേക്ക് തന്നെ മാറ്റി. പിന്നീട് പനിയും അനുബന്ധ പ്രശനങ്ങളും ഉണ്ടായി എന്ന് ഡോക്ടറെ വിളിച്ച് അറിയിച്ചിട്ടും ഡോക്ടർ എത്തിയില്ല എന്നാണ് പരാതിയിൽ പറയുന്നത്.

അതുപോലെ ഗർഭിണയായ സ്ത്രീയുടെ അമ്മ ഡോക്ടറെ കണ്ട് അഞ്ഞൂറ് രൂപ നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഒക്ടോബർ 2 നാണ് സ്ത്രീ പ്രസവിക്കുന്നത്. പ്രസവം വൈകിയത് മൂലം ഗർഭപാത്രത്തിൽ വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

ഫോറൻസിക് സർജൻ ഉൾപ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. പതിനഞ്ചു രേഖകളും പരിശോധിച്ചു. ഒരു പ്രഫഷണൽ എന്ന രീതിയിൽ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും ഡോക്ടർ കാണിച്ചില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങൾ വിലയിരുത്തിയാണ് മജിസ്‌ട്രേറ്റ് എസ്. ഷംനാദ് ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കാൻ ശിക്ഷ വിധിച്ചത്. പണം ഇരയാക്കപ്പെട്ടവർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.